Sunday, April 8, 2012

പുസ്തകാസ്വാദനം-എന്‍മഗജെ


പുസ്തകാസ്വാദനം
പുസ്തകം :എന്‍മകജെ
ഗ്രന്ഥകാരന്‍ :അംബികാസുതന്‍ മാങ്ങാട്
വിഭാഗം :നോവല്‍
നിലവിളികള്‍!ഒരായിരം നിലക്കാത്ത നിലവിളികള്‍!ശീതീകരിച്ച മുറിയിലും കാറിലും സുഖവാസമനുഷ്ഠിക്കുന്ന ബൂര്‍ഷ്വാസികള്‍ ഒരു കാര്യമോര്‍ക്കണം-കാററിലും രക്തത്തിലും ജലത്തിലും മണ്ണിലും,എന്തിന് എടുക്കുന്ന ഓരോ ശ്വാസത്തിലും മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന് 'സ്വര്‍ഗ്ഗ'*ത്തില്‍ നരകജീവിതം നയിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരും ഈ ഭൂമിയില്‍ ഉണ്ടെന്ന്.
പ്രശസ്ത സാഹിത്യകാരന്‍ ശ്രീ അംബികാസുതന്‍ മാങ്ങാട് രചിച്ച 'എന്‍മകജെ'എന്ന നോവല്‍ നമുക്ക് പകര്‍ന്നു തരുന്ന സത്യങ്ങളാണിവ.
സത്യത്തിന്‍റെ നാടായ എന്‍മകജെയില്‍ വസിക്കുന്ന നിഷ്കളങ്കരായ ജനങ്ങള്‍ അനുഭവിക്കുന്ന വേദന നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും എത്രയോ കൂടുതലാണ്.ജഡാധാരിയുടെ കോപം എന്നു കരുതുന്ന പാവം മനുഷ്യരെ നോക്കി ഊറിച്ചിരിക്കുന്ന ശുഭ്രവസ്ത്രധാരികളെ സമൂഹം തിരിച്ചറിയുന്നില്ല.
ദുഷിച്ച മനുഷ്യനഗരങ്ങളെ ഉപേക്ഷിച്ച് മനുഷ്യബന്ധങ്ങളെ അറുത്തുമാററി ജീവിക്കാന്‍ ആഗ്രഹിച്ച രണ്ട് ഭാവനാകഥാപാത്രള്‍-നീലകണ്ഠനും ദേവയാനിയും.എന്നാല്‍ കണ്‍മുന്നിലുള്ള വിചിത്രമനുഷ്യരെ നേരില്‍ക്കണ്ടതോടെ അവര്‍ ഒളിച്ചോട്ടങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരായി.ഡോക്ടറും ജയരാജനും ശ്രീരാമയും പ്രകാശയും പഞ്ചിയും മററും ഇന്ന് ഒററപ്പെട്ടുപോകുന്ന ചില അപൂര്‍വ്വ ജന്മങ്ങള്‍.പുഞ്ചിരിതൂകി,നല്ലവാക്കു പറഞ്ഞ് ജനങ്ങളെക്കയ്യിലെടുന്ന മുഖത്തിനകത്ത് നേതാവിന്‍റെ യഥാര്‍ത്ഥ മുഖം.ഒപ്പം അയാളുടെ അനുയായികളും.ഇവര്‍ ഇന്ന് ഏറി വരുന്ന മനുഷ്യജന്മങ്ങളുടെ പ്രതിനിധി.എന്നും നേതാവ് പല വഴികളിലൂടെ നന്മയെ തുരത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.എന്നാല്‍ ഒടുവില്‍ മരണത്തിന്‍റെ വക്കില്‍ നിന്നും രക്ഷപ്പെട്ട നീലകണ്ഠനും ദേവയാനിയും അവര്‍ ആഗ്രഹിച്ച ലോകത്തെത്തി.തിന്മകളില്ലാത്ത നന്മ മാത്രം കാണ്മാനുള്ള ആ ലോകത്ത്!! പരസ്പരം സ്നേഹവും കടപ്പാടും എല്ലാം ഒത്തു ചേര്‍ന്ന ബലീന്ദ്രപാളയ്ക്കടുത്തുള്ള ആ ഗുഹയില്‍.!!
മനുഷ്യമനസ്സിന്‍റെ അഗാധമായ മടിത്തട്ടില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളതാണ് ഈ നോവല്‍.ഒരു നാടിന്‍റെ പാരമ്പര്യവും സംസ്കാരവും തകര്‍ത്തെറിഞ്ഞ് എന്‍ഡോസള്‍ഫാന്‍ താണ്ഡവമാടുന്നു.ആട്ടിതോലിട്ട ചെന്നായകളെ തിരിച്ചറിയൂ എന്ന സന്ദേശം എഴുത്തുകാരന്‍ പകര്‍ന്നു തരുന്നു...കൈരളിക്ക് സമ്മാനിക്കുന്ന എഴുത്തുകാരന്‍റെ ഏററവും വലിയ സംഭാവനയാണ് ഈ നോവല്‍!!!

*സ്വര്‍ഗ=സ്ഥലപ്പേര്

No comments: