Friday, June 29, 2012

പുസ്തകാസ്വാദനം-ജീവിതമെന്ന അത്ഭുതം


പുസ്തകാസ്വാദനം                                ജീവിതമെന്ന അത്ഭുതം
ഗ്രന്ഥകാരന്‍:കെ.എസ്.അനിയന്‍
വിഭാഗം :സ്മരണ
ഒരു കാന്‍സര്‍ ചികിത്സാവിദഗ്ദന്റ അനുഭവങ്ങള്‍ ഒരു കഥാകാരന്‍ പകര്‍ത്തുക;തീര്‍ത്തും അപൂര്‍വ്വമായ കൂട്ടുകെട്ടിലൂടെ വാര്‍ന്നു വീണ ഒരു അസാധാരണ കൃതി!നിസ്സംഗനായ ഒരു കാഴചക്കാരന്‍ മാത്രമായി മാറിനില്‍ക്കാത്ത ഡോക്ടര്‍.വി..ഗംഗാധരന്‍ കൊടുംവേദനയുടെ ഒരു ജന്മം തന്നെയാണ് രോഗികളുമൊത്ത് ജീവിച്ച് തീര്‍ക്കുന്നത്. നന്മയും കാരുണ്യവും മറന്ന് സകലതും വെട്ടിപ്പിടിക്കാന്‍ വേഗത്തില്‍ പായുന്ന സമൂഹത്തിന് ഒരു താക്കീതാണ് ഈ അനുഭവങ്ങള്‍.
മുപ്പത്തൊന്ന് ഭാഗങ്ങളായി മറക്കാനാവാത്ത, മനസ്സിന്റെ അടിത്തട്ടില്‍ സ്പര്‍ശിക്കുന്ന ഡോ.വി.പി.ഗംഗാധാരന്റെ ജീവിതാനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്നു, കെ.എസ്.അനിയന്‍ എന്ന ചെറുകഥാകൃത്ത്. 'വലിയ തമാശക്കാരന്‍' എന്ന തലക്കെട്ടോടെ നല്‍കിയ 'അബ്ദു' എന്നയാളുടെ വേദനാജനകമായ അനുഭവം ഏതൊരാളെയും കരയിക്കാന്‍ പോന്നതാണ്.
'ലിംഫോമിയ' അഥവാ ലിംഫ് ഗ്രന്ഥികളില്‍ കാന്‍സര്‍ ബാധിച്ചയാളാണ് അബ്ദു. തന്റെ ജീവിതത്തെ ഒരു വലിയ തമാശയായി ഏറ്റെടുത്തുകൊണ്ട് ഏവരേയും ചിരിപ്പിക്കുന്നയാളായിരുന്നു അബ്ദു. രക്ഷപ്പെടാനുള്ള പഴുതുകള്‍ ഏറെക്കുറെ അടഞ്ഞ വിധത്തിലായിരുന്നു. ആലുവാക്കാരനായ അദ്ദേഹം, ആലുവയില്‍ നിന്നും വരുന്ന അരിച്ചാക്ക് ലോറിയിലെ പണിക്കാരനായിരുന്നു. അരി കൊണ്ട് വരുന്ന വരവിലാണ് അയാളുടെ കീമോ തെറാപ്പി. ഒടുവില്‍ കാന്‍സറെന്ന ഭീകരന്റെ പിടിയില്‍ നിന്നും മോചിതനാവുകയാണദ്ദേഹം. എന്നാല്‍ കുറേ നാളുകള്‍ക്കു ശേഷം ചെക്കപ്പിനുള്ള ദിവസം കഴിഞ്ഞും അയാള്‍ വന്നില്ല. ഏറെ നാള്‍ കഴിഞ്ഞ് അബ്ദുവെത്തി, പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു തമാശയുമായി. അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് വന്നു, . സി. യുവിലായിരുന്നു. കാന്‍സര്‍ രോഗിയായൊരാള്‍ രോഗം ഭേദമായുടന്‍ ഒരു ഹൃദ്രോഗിയായതില്‍ ചിരി പൂണ്ടായിരുന്നു അബ്ദുവിന്റെ സംസാരം! വളരെയധികം നാളുകള്‍ കഴിഞ്ഞ് അപ്രതീക്ഷിതമായി അബ്ദു മരിച്ച വിവരമാണ് വായനക്കാരംത്തേടിയെത്തുന്നത്.
അതുപോലെത്തന്നെ മറ്റൊരു ദുഃഖസാന്ദ്രമായ ഭാഗമാണ് 'കുട്ടികളുടെ വാര്‍ഡ്.' ലുക്കീമിയ അഥവാ ബ്ലഡ് കാന്‍സറുമായി അവിടെയെത്തുന്ന രണ്ടുവയസ്സുകാരിയായിരുന്നു അനുഷ. നിശ്ശേഷം ഭേദമാവുന്ന അവസ്ഥയിലായിരുന്നു അവള്‍. എന്നാല്‍ ചികിത്സ നടന്നുകൊണ്ടിരിക്കെ ഗള്‍ഫില്‍ പണക്കൊയ്ത്തു നടത്തിക്കൊണ്ടിരുന്ന അച്ഛനമ്മമാര്‍ കുട്ടിയെ സ്വന്തം നാട്ടില്‍ ചികിത്സിക്കാനായി അവിടെ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി പോവുകയാണ്. എന്നാല്‍ അനുഷ, പിന്നീട് മരിച്ച വിവരമാണ് ഡോക്ടര്‍ അറിയുന്നത്! വായനക്കാരന്റെ തൊണ്ട വറ്റിക്കുന്ന അവസ്ഥകള്‍! ഹൃദയത്തിന്റെ മടിത്തട്ടില്‍ കണ്ണീര്‍ വീഴുന്ന ഇനിയുമെത്രയോ അനുഭവങ്ങള്‍
മറ്റൊരാളുടെ അനുഭവം എന്നതിലുപരി സ്വന്തം അനുഭവമെന്ന തോന്നിക്കും വിധമാണ് കെ.എസ്.അനിയന്റെ രചന! ഇനിയും നിലച്ചിട്ടില്ലാത്ത നന്മയുടെ നീരൊവുക്കിനെ ഒരു മഹാപ്രവാഹമാക്കി മാറ്റാനുള്ള ഒരു ഭിഷഗ്വരന്റെയും കഥാകൃത്തിന്റെയും യത്നമാണ് ഈ പുസ്തകം.